27.11.10

ചില വെളുമ്പന്‍ തടിവെട്ടുകാര്‍

സായ്യിപ്പ് വന്നു തടിയെ തടവുകയും തലോടുകയും ചെയ്തപ്പോള്‍ മരമഹങ്കരിച്ചു; സായിപ്പിന് കുടുമ്പക്കാരെക്കാള്‍ സ്നേഹമെന്ന് മേനി പറഞ്ഞു;
സായിപ്പിനെ വാക്കില്‍ കൊള്ളിക്കാവുന്നതിലധികം  പ്രകീര്‍ത്തിച്ചു.

പിന്നെ കുറെ നാള് സായിപ്പിനെ കണ്ടതേയില്ല.
പിന്നീടൊരിക്കല് അവനെ കാണുമ്പോള്‍ അവന്റെ കൈയ്യില്‍ ഒരു അറവു യന്ത്രം ഉണ്ടായിരുന്നു.
അവന്റെ പുഞ്ചിരി ജീവന്റെ മുതലെടുപ്പിനുള്ളതും അവന്റെ തലോടല്‍ തൊലി പൊളിച്ചു  കാതല്‍ എടുക്കുന്നതിനുമുള്ളതായിരുന്നുവെന്നു അറിഞ്ഞെങ്കിലും തന്‍റെ വേരുറച്ച പറമ്പ്  ഇതിനോടകം  അവന്റെ കൈകളിലായിപ്പോയിരുന്നല്ലോ!

സായിപ്പിന്റെ നയതന്ത്രന്ജതയില്‍അറവുകാരന്റെ പുഞ്ചിരിയും
 വെളുത്ത ചിരിയിലും വാരി വിളമ്പുന്ന വാക് സമൃദ്ധിയിലും   വിശാലമായ ആലിംഗനത്തിലും ആത്മാഭിമാനവും അസ്തിത്വവും കടപുഴി വീഴ്ത്തുന്ന മലയാളിയിലും ഇന്ത്യാക്കാരനിലും വേര് നഷ്ടമാകാന്‍ വിധിക്കപ്പെടുന്ന മരങ്ങളെയും  ഞാന്‍ കാണുന്നു.

ആയുസും അസ്തിത്വവും അടിമപ്പെടുതിയാലും നമുക്കെന്തു?
 മേനിപ്പുറത്തു കിട്ടുന്ന തലോടലല്ലേ നമുക്ക് സുഖപ്രദം!

18.11.10

നമുക്ക് വിഷം നേരിട്ട് വാങ്ങി കുടിച്ചാല്‍ പോരെ?

മറ്റെവിടെയും എന്ന പോലെ,  ഹൈറേഞ്ച് മേഖലയിലെയും അകാലമരണകാരണപ്പട്ടികയില്‍ മാരകരോഗങ്ങളുടെ നേര്‍ക്ക്‌ "എന്തുകൊണ്ട്" എന്ന ചോദ്യം 2 വര്‍ഷത്തെ ഹൈറേഞ്ച് വാസത്തിനിടയില്‍  പല തവണ ഞാനും  എറിഞ്ഞപ്പോള്‍ ആരുടെയൊക്കെയോ ഉത്തരങ്ങളില്‍ എന്ടോസല്ഫാന്‍ അടക്കമുള്ള കീടനാശിനികളുടെ രൂക്ഷ ഗന്ധവുമുണ്ടായിരുന്നു.  ചില്ലടവുള്ള വാഹനയാത്രക്കിടയിലെ തേയില തോട്ടങ്ങളുടെ മനോഹരദൃശ്യങ്ങള്‍ മൂക്ക് പൊത്തേണ്ടതില്ല  എന്ന കാരണത്താല്‍ ആസ്വാദ്യകരങ്ങളായിരുന്നു.പക്ഷെ മൂത്രശങ്ക അകറ്റാനുള്ള വഴിത്താവളങ്ങളായി തേയിലച്ചെടികളുടെ  മറവു മാറിയപ്പോള്‍ ലഭിച്ച കീടനാശിനികളുടെ 'ആസ്വാദ്യഗന്ധം' ഇപ്പോഴും നാസാരന്ധ്രങ്ങളില്‍   അവശേഷിക്കുംപോലെ...
നമുക്കിനി കസേരയില്‍ ചാരിക്കിടന്നു  ഹൈറേഞ്ചിന്റെ മനോഹാരിത ടി വി  സ്ക്രീനില്‍ ആസ്വദിക്കാം , വിഷഗന്ധമില്ല  എന്ന സമാധാനത്തോടെ...
പക്ഷെ, നില്‍ക്ക്! നിന്റെ അടുക്കള  വിഭവങ്ങളിലും ആ ഗന്ധമല്ലേ?
ഇതിനെല്ലാം പാവം ഹൈറേഞ്ച് നിവാസികളും നമ്മളും    എന്തുപിഴച്ചു?  വിഷ ദൂഷ്യങ്ങള്‍ പണമണത്തില്‍ മറക്കുന്ന രാഷ്ട്രീയകീടങ്ങള്‍ അല്ലാതെ..
ദിവസവും  ചായക്കോപ്പയിലൂടെ വിഷം   ആസ്വദിച്ചിറക്കുന്ന നമുക്ക് വിഷ മുതലാളിമാര്‍ക്ക് കാശ് കൊടുത്തു വിഷം നേരിട്ട് വാങ്ങിക്കുടിച്ചാല്‍  പോരെ...  ...
എന്തിനു   നാളേക്ക് കരുതേണ്ട  ഭൂമിയെക്കൂടി വിഷം കൊടുത്തു കൊല്ലുന്നു?
ദേ..പുകയിലക്കഷായവും കുടുംബാംഗങ്ങളും  വ്യാവസായികാനുമതിയും കാത്തു വാതില്‍പ്പടിക്കല്‍ മുട്ടുന്നു..ആര് വാതില്‍ തുറക്കാന്‍?
നമുക്ക് വിഷമണമല്ലേ  പ്രിയം!

9.11.10

ഒച്ച്‌ ഒരു സാര്‍വത്രിക ജീവിയാണ്!

ഞാന്‍ താമസിക്കുന്ന ഗ്രാമത്തില്‍ , വേനലാരംഭത്തില്‍,  'ജന്തുജീവിസ്നേഹി(ത)'യായ എന്‍റെ ജര്‍മന്‍ വൃദ്ധയയല്‍ക്കാരി പോലും പൂന്തോട്ടപ്പുല്ത്തകിടിയിലെ  ഒച്ച്‌ ശല്യം മൂലം പരിഭവപ്പെട്ടുവെങ്കിലും അവയില്‍ ഒന്നിനെപ്പോലും കൊല്ലാന്‍    അനുവദിച്ചില്ല.
ഈ ഗ്രാമക്കാര്‍ മുഴുവന്‍ ഒച്ച്‌  സ്നേഹികള്‍  ആയതുകൊണ്ടാവണം 2  മാസത്തിനുള്ളില്‍  എന്‍റെ ഔദ്യോഗികവസതി പരിഷ്കരണം നിര്‍വഹിച്ചു 
അതില്‍ കുടിയിരുത്തും എന്ന് വീരവാദം മുഴക്കിയിട്ടും ഞാന്‍ സ്ഥലം മാറ്റം കിട്ടിപ്പോയാലും പണി തുടങ്ങുക പോലുമില്ല എന്ന മട്ടില്‍  2 മാസം കഴിഞ്ഞിട്ടും ഒച്ചുകളെ ഏല്‍പ്പിച്ച  പ്ലാന്‍  ഗ്രാമത്തലവന്റെ വാതില്‍പ്പടിക്കല്‍   പോലും എത്തിചേരാത്തത്  . ഇന്ത്യന്‍ സര്‍ക്കാരോഫിസുകളുടെ ആരാധ്യജീവിയും ഔദ്യോഗിക  ജീവിയുമായ ആ ഒച്ച്‌ എനിക്ക് അരോചക ജീവിയായതുകൊണ്ടാകാം സായാഹ്ന ഭക്ഷണത്തിനിരുന്ന ഏഷ്യന്‍ ഹോട്ടലിലെ  A4 പേപ്പര്‍   ക്ഷാമത്തിനിടയിലും   പേപ്പര്‍ നാഫ്കിന്റെ ഒരു കഷണം തന്നെ  ഇത് കുറിക്കാന്‍ അധികമായിതോന്നിയത്. 
ഒച്ചുകളെ ,  ഒച്ചയനക്കമുണ്ടാക്കി  നിങ്ങളെ  ഭയപ്പെടുത്തുന്നില്ല ഞാന്‍!

6.11.10

2 വര്‍ഷത്തേക്ക് പിടി വിടില്ലാത്ത ചില ജര്‍മന്‍ പട്ടികള്‍

മുന്നേ  അറിയിപ്പ് നല്‍കിയില്ലെങ്കിലും വൃദ്ധയായ മദാമ്മയുടെ   ജന്മദിനമാശംസിക്കാന്‍ ഏതെങ്കിലും സമയത്ത് ചെന്നാല്‍ മതി  എന്ന സെക്രെട്ടറിയുടെ  വാക്ക് വിലക്കെടുത്തത്   ആണ് അന്നു  ചെന്ന് കയറിയതെ ജര്‍മന്‍ ഷെപ്പെര്ടിന്റെ  വക വിഷിംഗ് എനിക്ക് സ്വീകരിക്കാന്‍ ഭാഗ്യമുണ്ടാക്കിയത്.എങ്കിലും ജര്‍മന്‍  നായക്ക് പിന്നാലെ വാലാട്ടിയെത്തിയ യുവ യജമാനത്തിയുടെ  ഒരു കണ്ണേറിന്റെ  മുന്‍പില്‍ നായ മുനി തുല്യനായി. ആ ഭയം അസ്തമിച്ചു കഴിയും മുന്‍പാണ് മറ്റൊരു നായ എന്‍റെ മുറിയിലേക്ക് 'ലാന്‍ഡ്‌ ലൈന്‍ കണക്ട്   ചെയ്യാന്‍ വരുമെന്ന്' പറഞ്ഞ സമയത്തിന് മുന്‍പേ ചാടിക്കുരച്ചെത്തി ബഹളം വച്ചത്.  ഒരു ഇ-മെയില്‍ പരിശോധനക്ക് പോലുമുള്ള നെറ്റ് പരിധിയോ  കപ്പാസിറ്റിയോ   ഇല്ല എങ്കിലും, വ്യവസ്ഥകള്‍ മറച്ചു വെച്ച് പിന്തിരിയാനാവില്ല എന്ന് പറഞ്ഞു മാസം തോറും 40  യൂറോ    എന്നെക്കൊണ്ട് അടപ്പിക്കുന്ന  ആ അനുസരണ ശീലന്റെ യജമാനനായ    ജര്‍മന്‍ ടെലെകോം കമ്പനിയാണ്  എന്‍റെ കഴുത്തില്‍ നിന്ന് 2 വര്‍ഷത്തേക്ക് പിടിവിടില്ല എന്ന് വാശി പിടിച്ചു ഇപ്പോഴും എന്നെ ഭയപ്പെടുത്തുന്നത്‌.
നായ്ക്കളതിന്‍ യജമാനനോട് കൂറ്  കാട്ടും-
 "പരിചിതന് പരിചരണം , അല്ലാത്തവന് പരിഹാരം"
അല്ലാതെന്തു !     അല്ലെ?

1.11.10

മലയാളിയുടെ അന്നദാതാക്കള്‍

  ഏക്കറുകളോളം   വിസ്തൃതിയില്‍ ഇഞ്ചി, ചേന, ചേമ്പ്, കപ്പ, കാച്ചില്‍,പച്ചക്കറികള്‍ തുടങ്ങിയവയെല്ലാം വ്യാവസായിക ചിന്തയുടെ ആദ്യാക്ഷരം പോലും അറിയാതെ 'നട്ടെ മതിയാവൂ' എന്ന നിര്‍ബന്ധ ബുദ്ധിയോടെ പകലന്തിയോളം പണിസ്ഥലത്തു നിര്‍ത്തി പണിക്കു കൂട്ടുമ്പോള്‍ ഒരു കൌമാരക്കാരന്റെ കൌശലം ഇഞ്ചി, ചേന , ചേമ്പ് , കാച്ചില്‍ തുടങ്ങിയവ കുഴികളില്‍ ഒന്നിന് പകരം ഒമ്പതെണ്ണം നിറച്ചുമൂടി 'എന്തിനു ഈ പാഴ് വേല'   എന്ന യുക്തിചിന്തയെ ന്യായീകരിച്ചിരുന്നു.
ഇന്നതുമാറി ഒരു ഏക്കറില്‍ എങ്കിലും ഒരു  ചുവടു ഇഞ്ചിയും  ചേനയും ചേമ്പും എങ്കിലും നടാന്‍ എത്ര പേര്‍ക്കാവുന്നു?
എന്‍റെ പാടങ്ങളിലും റബ്ബര്‍   മരങ്ങള്‍ ചേക്കേറിയപ്പോള്‍ അരിയേക്കാള്‍ വയറിനു രുചി റബ്ബര്‍ പാലിനാണ് എന്ന് ഞാനും അറിയുന്നു.
 പക്ഷെ തമിഴ്നാടിന്റെയോ  ആന്ധ്രയുടെയോ അതിര്ത്തിയിലെങ്ങാനും അരി, പലചരക്ക്, പച്ചക്കറി ലോറികള്‍ ബ്രേയ്ക് ഡൌണ്‍  ആയാല്‍  മലയാളിയോടൊപ്പം ഞാനും വയറ്റത്തടിച്ചു   പാടും.. 
"...ഒരു വറ്റ് ചോറ് നീ നല്‍കുവാന്‍ കനിയണേ
എന്നുടലിന്നുടയവനാം എന്‍ അയല്‍ക്കാരനെ.."

സമയമെന്ന പിടികിട്ടാപ്പുള്ളി

ഒക്ടോബറിലെ അവസാന ഞായറും കഴിഞ്ഞു.
3 മണിയുടെ സമയക്കാഴ്ച്ചക്ക്  ഒരു മണിക്കൂര്‍ വിശ്രമം .
 രാത്രിജോലിക്കാര്‍ക്ക് 1 മണിക്കൂറിന്റെ   ജോലിക്കുറവു. ഉറക്കപ്രിയര്‍ക്കു ഒരു  മണിക്കൂറിന്റെ അധികയുറക്കം. .

31  വര്‍ഷങ്ങളായി ഒക്ടോബറിലെ    അവസാന ഞായറാഴ്ച പുലര്‍ച്ചെ 3  മണിക്ക്    1 മണിക്കൂര്‍ പിറകോട്ടും മാര്ച് മാസതിലെ അവസാന ഞായറാഴ്ച പുലര്‍ച്ചെ 2 മണിക്ക് 1 മണിക്കൂര്‍ മുന്പോട്ടുമായ്   വര്‍ഷത്തില്‍  2 തവണ  നടത്തുന്ന  സൂചി തിരിക്കല്‍  ഒരു വിവരണ വിഷയം തന്നെയായിരുന്നു പല ജര്‍മന്‍ പൌരര്‍ക്കും.
ഒരു മണിക്കൂര്‍  കൂട്ടിയും കുറച്ചും    സമയവും സായിപ്പ്    കൈപ്പിടിയില്‍ ഒതുക്കി.

എത്ര മണിക്കൂര്‍ കൂട്ടിയാലും എത്ര മണിക്കൂര്‍ കുറച്ചാലും 
ഒരായുസ്സ് മാത്രം ഒരു മനുഷ്യന്‍റെ അധ്വാനത്തിന്റെ കാലാവധി !

എങ്കിലും
സ്വപ്നങ്ങള്‍ ഉള്ള അധ്വാനശീലന്‍ അത് നടപ്പിലാക്കാന്‍   സമയം തികയാതെ   ദുഖിതനാകുന്നു.
സ്വപ്നങ്ങളില്ലാത്ത മടിയന്‍ അവന്റെ മിച്ചംസമയം മുഴുവന്‍ മറ്റുള്ളവരെ ദുഖിതനാക്കാന്‍ മാറ്റിവയ്ക്കുന്നു.
...അങ്ങനെ അങ്ങനെ ...
എല്ലാവരുടെയും തടവുപുള്ളിയാണ് എന്ന് ഓരോരുത്തരും വീരവാദം മുഴക്കുംപോളും സമയം പിടികിട്ടാപ്പുള്ളിയായി ഖ(?)ടികാരങ്ങളുടെ  ചില്ലുതടവറ ഭേദിക്കുന്നു.  
മനുഷ്യന്‍റെ   കാലാവസ്ഥയനുസരിച്ചു ജീവിതന്റിന്റെ  സൂചികകള്‍ ക്രമീകരിച്ചു പോരുന്ന ഉടയവന്റെ പാരമ്പര്യം 31 വര്ഷം അല്ലല്ലോ?