26.2.21

NEUESCHWANSTEIN-നൊയേഷ്വാൻ സ്റ്റൈൻ (ജർമ്മനി )-SIGHTS_INSIGHTS-ലോക സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം

 

NEUESCHWANSTEIN-നൊയേഷ്വാൻ സ്റ്റൈൻ (ജർമ്മനി )-SIGHTS_INSIGHTS-ലോക സഞ്ചാരികളുടെ സ്വപ്നക്കൊട്ടാരം !

എല്ലാവർക്കുംsights Insights ന്റെ പുതിയ എപ്പിസോഡിലേക്ക് സ്വാഗതം. 

For video: https://youtu.be/yNoWChCfZ3A 

ഇന്ന് ഒരു കഥയോടെ അല്ല സംഭവത്തോടെ തുടങ്ങാം .
 ഒരിടത്തു ഒരു രാജകുമാരനുണ്ടായിരുന്നു . 
എല്ലാ രാജകുടുംബങ്ങളിലെയും പോലെ   സൗകര്യങ്ങളും  സമ്പത്തും ആവോളം ആസ്വദിച്ചു വളർന്നു വന്ന രാജകുമാരൻ .
സമ്മർ മാസങ്ങളിലും വിന്റർ മാസങ്ങളിലും  രാജ കുടുംബത്തിന്റേതായ വ്യത്യസ്ത കൊട്ടാരങ്ങളിലും വില്ലകളിലുമൊക്കെയായി രാജകുമാരനും തന്റെ കുട്ടിക്കാലം  ആസ്വദിച്ചു .
വായനയിലും പഠനത്തിലും ഏറെ സമയം മുഴുകിയിരുന്ന രാജകുമാരൻ  ഒരു ദിവസം  വളരെ പ്രശസ്തനായ ഒരു കലാകാരന്റെ  നൃത്ത സംഗീത  ശിൽപം കാണുവാൻ ഇടയായി .
ഓപ്പറ എന്ന ആ കലാരൂപത്തോടും അതവതരിപ്പിച്ച കലാകാരനോടും അതിഭ്രാന്തമായ ഒരു ആരാധന അന്നുമുതൽ രാജകുമാരനിൽ വളർന്നു .
ഒന്നു രണ്ടു വർഷങ്ങൾ അങ്ങനെ കടന്നു പോയി .
അങ്ങനെയിരിക്കെ ഒരു ദിവസം അച്ഛൻ രാജാവ്  എന്തോ അസുഖം ബാധിച്ചതിനെ തുടർന്ന്  അപ്രതീക്ഷിതമായി മരണപ്പെട്ടു .
ഒട്ടും പ്രതീക്ഷിക്കാതിരുന്ന ഒരു സമയത്തു വായനയും സംഗീതവും കലയുമായി  കഴിഞ്ഞിരുന്ന നമ്മുടെ രാജകുമാരന്റെ ചുമലിലേക്ക്  ..പഠനം പൂർത്തിയാക്കും മുൻപേ ...തന്റെ പതിനെട്ടാമത്തെ വയസ്സിൽ ..രാജഭരണമെന്ന വലിയ ഉത്തരവാദിത്വം വന്നു ചേർന്നു .
സംഗീത ശില്പങ്ങളിലും കലയിലും മനസ്സു കുരുങ്ങിക്കിടന്ന  രാജ കുമാരൻ തന്റെ ഇഷ്ട കലാകാരനെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു.
രാജകുമാരൻ  അദ്ദേഹത്തെ  കുറേനാൾ അവിടെ താമസിപ്പിച്ചെങ്കിലും  കലാകാരന്റെ പ്രത്യേക സ്വഭാവം മൂലവും   രാജകൊട്ടാരത്തിലുള്ളവരുടെ  അഭിപ്രായപ്രകാരവും  അദ്ദേഹത്തെ  അവിടെ നിന്നും പറഞ്ഞയച്ചെങ്കിലും കലാകാരനോടും അദ്ദേഹത്തിന്റെ കലാരൂപങ്ങളോടുമുള്ള  ആരാധന രാജകുമാരനിൽ നിന്നും  വിട്ടുപോയില്ല  .
മനസ്സ് മുഴുവൻ കലയും സംഗീതവും ഭാവനയും മാത്രം  നിറഞ്ഞ രാജകുമാരന്  ഭരണമേറ്റശേഷം ആദ്യമുണ്ടായ   യുദ്ധത്തിൽ  നേരിടേണ്ടി വന്നത്  വലിയ പരാജയമാണ് .  ആ പരാജയഫലമായി  അദ്ദേഹത്തിന്റെ  രാജകീയ പദവി പേരിനു മാത്രമായ  അവസ്ഥയുണ്ടായി.    പിന്നീടു അവരുടെ ശത്രു രാജ്യങ്ങൾക്കെതിരെ ഉണ്ടായ യുദ്ധങ്ങളിൽ   ആ രാജ്യത്തിനൊപ്പം   നിന്ന്   യുദ്ധം ചെയ്യാനായിരുന്നു പരാജയശേഷം അവരുമായുണ്ടാക്കിയ ധാരണ .ആ യുദ്ധങ്ങളിൽ അവർക്കൊപ്പം നിന്നദ്ദേഹം വിജയിയായി .  

ആദ്യ കാലങ്ങളിൽ സാധാരണക്കാരായ  ജനങ്ങളെ ഔപചാരികതകളൊന്നുമില്ലാതെ സന്ദർശിക്കാനിറങ്ങുകയും തന്നെ  സ്വീകരിക്കുന്നവർക്കു വിലപിടിപ്പുള്ള സമ്മാനങ്ങൾ  നൽകുകയും ഒക്കെ ചെയ്തിരുന്നു ഈ രാജകുമാരൻ . അങ്ങനെ ആളുകളുടെ പ്രിയപ്പെട്ട രാജാവായി അറിയപ്പെട്ടിരുന്നു  അദ്ദേഹം 
 എന്നാൽ രാജ ഭരണകാര്യങ്ങളിൽ രാജ്യ  താല്പര്യങ്ങൾ   കണക്കിലെടുത്തു തന്റെ  വ്യക്തിപരമായ ആശയങ്ങളോടും  പ്രത്യേകതകളോടും വലിയ തോതിൽ സന്ധി ചെയ്യേണ്ടി വന്നു അദ്ദേഹത്തിന് .

പൊതു പരിപാടികളിൽ  നിന്നുള്ള ഒഴിഞ്ഞുമാറലുകളും   ഭരണ നിർവഹണ കേന്ദ്രങ്ങളിൽ ഉള്ള താത്പര്യമില്ലായ്മയും അദ്ദേഹത്തിന്റെ ചില സ്വഭാവ സവിശേഷതകളും കൊട്ടാരത്തിലുള്ള ആളുകളെ വലിയ തോതിൽ അസ്വസ്ഥരാക്കി. 
ഇതിനിടയിൽ ഒരു പ്രഭുകുമാരിയുമായുള്ള വിവാഹാലോചനകൾ തുടങ്ങിയെങ്കിലും അതും വേണ്ടായെന്നു വയ്ക്കുകയാണുണ്ടായത് .
 
ഒരു വശത്തു ഭരണമേഖലയിൽ വലിയ പരാജയവും മറു വശത്തു കലാ അഭിരുചിയുടെ നടപ്പാക്കലിൽ വലിയ പുരോഗതിയും ഉണ്ടാകുന്ന അവസ്ഥ വന്നു  .
രാജ്യ കാര്യങ്ങളിൽനിന്നും ആളുകളിൽ നിന്നുമെല്ലാം അകന്ന് ഒരു സ്വപ്ന ജീവിയെപ്പോലെ അദ്ദേഹം തന്റെ ഭാവനകളിലെ കൊട്ടാര നിർമ്മിതിയിൽ മുഴുകാൻ തുടങ്ങി .
വലിയ തോതിൽ പണം മുടക്കി സ്വപ്നലോകങ്ങളിലെ  കൊട്ടാരം നിർമ്മിക്കുന്നതിൽ ഭ്രാന്തമായ ഒരാവേശം  രാജകുമാരനെ കീഴടക്കിയതായികൊട്ടാരത്തിലുള്ളവർ  തിരിച്ചറിഞ്ഞു തുടങ്ങി . 

തന്റെ സ്വപ്ന പദ്ധതികളായ ചില കൊട്ടാരങ്ങൾ പൂർത്തിയാകും മുൻപേ  രാജകുമാരനോട് എതിർപ്പുണ്ടായിരുന്ന   കൊട്ടാരത്തിലെ ഒരു കൂട്ടർ   തങ്ങൾ ഉണ്ടാക്കിയെടുത്ത ചില തെളിവുകളുടെ വെളിച്ചത്തിൽ........  രാജ കുമാരനെ ഒന്ന്  കാണുകയോ പരിശോധന നടത്തുകയോ പോലും ചെയ്യാത്ത   ഒരു വൈദ്യ സംഘത്തെ കൊണ്ട്   അദ്ദേഹത്തിന്   മാനസിക രോഗമാണ്  എന്ന്  വിധിയെഴുതിപ്പിച്ചു  . 
ഭ്രാന്തനെന്നു  വിധിയെഴുതപ്പെട്ട രാജകുമാരന് ഭരണത്തിന് അയോഗ്യത കല്പിക്കപ്പെട്ടു . 
രാജ്യഭരണം അകത്തളത്തിലെ ശത്രുക്കളുടെ പ്രേരണയാൽ രാജ കുടുംബത്തിലെ  മറ്റൊരാൾ ഏറ്റെടുത്തു . 
രാജകുമാരനെ ശത്രു പക്ഷം തടങ്കലിലാക്കി . 
പിറ്റേന്ന് രാജകുമാരനെയും അദ്ദേഹത്തിന്റെ മനോരോഗ ചികിത്സകനെയും മരിച്ച നിലയിൽ അടുത്തുള്ള തടാകത്തിൽ കണ്ടെത്തി .

രാജകുമാരന്റെ മരണം കൊലപാതകമാണെന്നും ആത്മഹത്യയായെന്നും  ഹൃദയാഘാതമാണെന്നും ഒക്കെയുള്ള വ്യത്യസ്തങ്ങളായ അഭിപ്രായങ്ങൾ  ഇന്നും ജനങ്ങൾക്കിടയിൽ നിലനിൽക്കുന്നു .

 നാല്പതാമത്തെ വയസ്സിൽ ദുരൂഹതകൾ അവശേഷിപ്പിച്ചുകൊണ്ട് കടന്നു പോയ ആ രാജ കുമാരന്റെ  ഓർമ്മകൾക്ക് മുൻപിൽ പ്രണാമം അർപ്പിച്ചു കൊണ്ടും അദ്ദേഹത്തിന്റെ ജീവിത കഥ മനസ്സിൽ സൂക്ഷിച്ചുകൊണ്ടും വേണം   ഈ  എപ്പിസോഡ്  കാണുവാൻ ..
കാരണം ആ രാജ കുമാരൻ  ഒറ്റപ്പെട്ടിരിക്കാൻ ആഗ്രഹിച്ച്  പണികഴിപ്പിച്ചെങ്കിലും  ദിവസം തോറും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിനാളുകളെ അവിടേയ്ക്കാകർഷിക്കുന്ന   സ്വപ്ന സദൃശ്യമായ  അദ്ദേഹത്തിന്റെ ഒരു കൊട്ടാരമാണ്  ഇന്നത്തെ sights  insights ന്റെ മുഖ്യ  ആകർഷണം .

--------------

ഒരു പക്ഷെ ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തമായ കൊട്ടാരമെന്ന്  വിളിക്കാവുന്ന Neueschwanstein ലക്ഷ്യമാക്കിയാണ്  നമ്മുടെ യാത്ര . 
Walt disney കമ്പനിയുടെ പാർക്കുകളിലൂടെയും  സിനിമകളിലൂടെയുമൊക്കെ കുട്ടികളുടെ പോലും  മനസ്സിൽ കൊട്ടാരമെന്ന്  കേൾക്കുമ്പോൾ ഓടിയെത്തുന്ന ഒരു ചിത്രമുണ്ട് .   
കൊട്ടാരമെന്നു കേൾക്കുമ്പോഴെ പ്രായഭേദമെന്യേ   Walt Disny യുടെ ലോഗോയിലെ   കൊട്ടാരം ഒന്നെങ്കിലും മനസ്സിൽ ഓർക്കാത്തവരുണ്ടാവില്ലായിരിക്കും  . അതിനു പിന്നിൽ ഒരു കഥയുണ്ട് .  Walt dysney യും lilliyan dysney ഉം തീം പാർക്കുകൾ  നിർമ്മിക്കുന്നതിന് മുൻപ് ഒരു  യൂറോപ്യൻ  യാത്ര നടത്തുകയുണ്ടായി . അക്കൂട്ടത്തിൽ  ജർമ്മനിയിലെ neueschwanstein കൊട്ടാരവും  സന്ദർശിച്ചു .  ഇതിന്റെ നിർമ്മിതിയിലും രൂപകല്പനയിലും ഉള്ള പ്രത്യേകതകളിൽ നിന്ന് വലിയ തോതിൽ  പ്രചോദനം ഉൾക്കൊണ്ടാണത്രെ അവർ  തങ്ങളുടെ സ്വന്തമായ     Magic Kingdom’s iconic Cinderella Castle ഉം  , Sleeping Beauty’s Castle ഉം സൃഷ്ടിച്ചത് .  അങ്ങനെ ഒരു  ലോകപ്രശസ്ത കമ്പനിയുടെ ലോഗോയിൽ കൂടിയും   മനുഷ്യരുടെയെലാം മനസ്സിൽ  കയറിപറ്റിയിട്ടുള്ള ഒരു ലോക പ്രശസ്ത കൊട്ടാരമാണ് Neueschwanstein .
------------
ഒരു വർഷം ഏതാണ്ട് 1 .4 മില്യൺ ആളുകൾ സന്ദർശിക്കുന്ന കൊട്ടാരമാണ് ഇത്.
സമ്മറിൽ ഒരു ദിവസം തന്നെ 6000 സന്ദർശകർക്കാണ് ഇവിടെ സന്ദർശനം അനുവദിക്കുന്നത് . ഞാൻ ഏതാണ്ട് രണ്ടു വര്ഷം മുൻപ്  അവിടേയ്ക്ക്  പോയപ്പോൾ രാവിലെ  9  മണിയ്ക്കു മുൻപ് തന്നെ  ചൈന , കൊറിയ  തുടങ്ങി വിദേശികളായ ടൂറിസ്റ്റുകളുടെ വലിയ ഒരു നിര തന്നെ ഉണ്ടായിരുന്നു .

ഇന്നു  ഞങ്ങൾ രാവിലെ ആറുമണിയ്ക്ക് മുൻപേ   യാത്ര തുടങ്ങിയതാണ് . ഞങ്ങൾക്ക്  251 കിലോമീറ്റർ ആണ് എക്സ്പ്രസ്സ് ഹൈവേയിലെയും സ്റ്റേറ്റ് ഹൈവെയിലേയും കൂടി യാത്ര ചെയ്യാനുള്ള ദൂരം .അതിനു  3 മണിക്കൂറോളം സമയമെടുക്കും .
മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ദൂരവും യാത്രാ സൗകര്യവും ഒക്കെ ഡിസ്ക്രിപ്ഷനിൽ കൊടുത്തേക്കാം .

 ഫെയറി tale കിംഗ് എന്നും  അരയന്ന രാജാവ് എന്നും  നിഷ്കളങ്കനായ രാജാവെന്നും ഒക്കെ  ഒരുകൂട്ടർ വിശേഷിപ്പിക്കുമ്പോൾ  ഭ്രാന്തൻ രാജാവെന്നു മറ്റൊരു കൂട്ടർ വിളിക്കുന്ന ബവേറിയൻ രാജാവായ ലുഡ്‌വിഗ് രണ്ടാമൻ പണികഴിപ്പിച്ച അതി മനോഹരമായ കൊട്ടാരങ്ങളിൽ ഒന്നാണ് neuschwanstein .
1845 ആഗസ്ത് 25 നു മ്യൂണിക്കിനടുത്തുള്ള nymphonburg കൊട്ടാരത്തിൽ ജനിച്ച് 1886 ജൂൺ 13  നു starnberg തടാകത്തിൽ വച്ച് മരണപ്പെട്ട ലുഡ്‌വിഗ് രണ്ടാമൻ രാജാവിന്റെ ഭാവനയുടെയും കലാ- ശില്പചാതുര്യ വീക്ഷണങ്ങളുടെയും  ആത്മീയകാഴ്ചപ്പാടുകളുടെയും   ആധുനിക സാങ്കേതിക വിദ്യയുടെയുമെല്ലാം  സമ്മിശ്രമായ പ്രതിഫലനമാണ് ഈ കൊട്ടാരത്തിൽ നമ്മൾ കാണുന്നത് .
ശില്പ വിദ്യ , ചിത്രപ്പണികൾ , ക്രിയാത്മകത , അത്യാധുനിക സാങ്കേതിക വിദ്യ  ഇതെല്ലാം കൂടി ഒരുമിക്കുന്ന കെട്ടിടങ്ങൾ വളരെ വിരളമായിരിക്കാം . അതാണ് neueschwanstein നെ  മറ്റുള്ള കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് 

(മ്യൂണിക്കിൽ നിന്ന് എക്സ്പ്രസ്സ് ഹൈവെ ആയ A  9 6 ഉം സ്റ്റേറ്റ് ഹൈവേ ആയ B 1 7  ഉം ഉപയോഗിച്ചോ   , എക്സ്പ്രസ്സ് ഹൈവെ ആയ A 9 5  ഉപയോഗിച്ചോ   ,സ്റ്റേറ്റ് ഹൈവേകൾ ആയ  B 2 ഉം B 1 7 ഉം ഉപയോഗിച്ചോ  ഇവിടെ എത്താവുന്നതാണ് . ഏതാണ്ട്  നൂറിനും നൂറ്റി മുപ്പതിനും ഇടയിൽ കിലോമീറ്റർ ദൂരം  എത്താൻ ഏതാണ്ട് രണ്ടു മണിക്കൂറാണ് വേണ്ടത് . 

Augsburg എന്ന ബയേൺ ടൗണിൽ നിന്ന് പോന്നാലും ഏതാണ്ട് നൂറുകിലോമീറ്ററിനു മുകളിൽ ദൂരമുണ്ട് ഇവിടേയ്ക്ക് . 
വഴിയേത് എന്നതനുസരിച്ച് എത്തിച്ചെരാൻ എടുക്കുന്ന സമയവും ഒന്നര മണിക്കൂർ മുതൽ രണ്ടു വരെ നീളും 

മ്യൂണിക്കിൽ നിന്ന് ട്രെയിനിന് വരുന്നവർ മ്യൂണിക്കിലെ പ്രധാന റെയിൽവേ സ്റ്റേഷനിൽ നിന്ന് Neueschwanstein കൊട്ടാരത്തിനടുത്തുള്ള  Füssen എന്ന റെയിൽവെ സ്റേഷനിലേക്കാണ് ടിക്കറ്റു എടുക്കേണ്ടത് .അവിടേയ്ക്കു നേരിട്ടും Buchloe എന്ന സ്റ്റോപ്പിൽ നിന്ന് ട്രെയിൻ മാറി  കയറിയും  അവിടേയ്ക്കെത്താം .
ഏതാണ്ട് രണ്ടര മണിക്കൂർ യാത്രയ്ക്ക് 31 യൂറോയോളം ആകും .
മ്യൂണിക്കിൽ നിന്ന് 0 6 .5 3 ......0 7 .5 3 .......0 8 .5 3  എന്നിങ്ങനെ  ഓരോ മണിക്കൂർ ഇടവിട്ട് ട്രെയിൻ ഉണ്ട് ..Füssen  നിന്ന് കൊട്ടാരത്തിന്റെ അടുത്തുള്ള സ്റ്റോപ്പിലേക്ക്   ബസ്  സംവിധാനം ഉണ്ട് .അല്ലെങ്കിൽ ടാക്സി എടുക്കാവുന്നതാണ് .വെറും നാല് കിലോമീറ്റർ ദൂരമേ ഉള്ളു) 

Address :-Ticketcenter
Neuschwanstein-Hohenschwangau
Alpseestraße 12, D-87645 Hohenschwangau
Telephone +49 8362 93083-0
Fax +49 8362 93083-20
www.ticket-center-hohenschwangau.de


Opening hours

Tickets on sale at the Ticketcenter

April to 15 October: 8 am-4 pm
16 October to March: 9 am-3 pm

 
Opening hours of Neuschwanstein Castle

April to 15 October: 9 am-6 pm
16 October to March: 10 am-4 pm
open daily except 1 January and 24 / 25 / 31 December

--------------------------------
രാവിലത്തേക്കുള്ള ബ്രെഡും കാപ്പിയും ഉച്ചക്കത്തേക്കുള്ള ഭക്ഷണവുമൊക്കെ പൊതിഞ്ഞെടുത്താണ് ഞങ്ങളുടെ യാത്ര .
എക്സ്പ്രസ്സ് ഹൈവെയിൽ ഇടയ്ക്കൊരു റസ്റ്റ് സ്റ്റേഷനിൽ നിർത്തി ഞങ്ങൾ കാപ്പി കുടിച്ചു . ഇവിടെ 75  സെന്റ്  കൊടുത്തു കൂപ്പൺ  എടുത്താൽ റസ്റ്റ് റൂംസ്  ഉപയോഗിക്കുകയും കൂപ്പണിലെ ബാക്കി  50  സെന്റ് സാധനം വാങ്ങുവാൻ ഉപയോഗിക്കുകയും ചെയ്യാവുന്ന സംവിധാനമാണ് .  
കാപ്പിയ്ക്കു ശേഷം ഞങ്ങൾ യാത്ര തുടർന്നു .
നാവിഗേഷൻ ഞങ്ങളെ അല്പം വഴി തെറ്റിച്ചതിനാൽ  കുറെ ദൂരം ഞങ്ങൾക്കു  വെറുതെ വണ്ടി ഓടിക്കേണ്ടി വന്നു .
ഏതാണ്ട്  പതിനൊന്നു മണിയോടെ ഞങ്ങൾ കൊട്ടാരത്തിന്റെ വിദൂര ദൃശ്യങ്ങൾ  കണ്ടു തുടങ്ങി .

neuschwanstein കൊട്ടാരത്തിലേക്ക് എത്തുന്നതിനു തൊട്ടു മുൻപ്  , തൊട്ടടുത്തുള്ള പള്ളിയിൽ വലിയ എന്തോ കർമ്മങ്ങൾ നടക്കുന്നതിനാൽ  ഞങ്ങൾ പോകേണ്ട വഴി   ബ്ലോക്ക് ചെയ്തു കൊണ്ട്   ആളുകൾ നിന്നിരുന്നു  . 
അതിനാൽ ഞങ്ങൾ  വന്ന വഴി നേരെ മുൻപോട്ടു പോയി .അവിടെ നിന്നുള്ള   കൊട്ടാരത്തിന്റെ വിദൂര ദൃശ്യങ്ങൾ പകർത്തുന്നതിനായി വണ്ടി ഞങ്ങൾ അവിടെ  നിർത്തി .

അവിടെ ആസ്വാദ്യകരമായ മറ്റൊരു കാഴ്ചയും ഞങ്ങളെ കാത്തിരിക്കുന്നുണ്ടായിരുന്നു .
അത്   സെന്റ് കൊളോമൻ ദേവാലയത്തിന്റെ   അതി മനോഹരമായ കാഴ്ചയായിരുന്നു .
വിശുദ്ധ കൊളോമനു  സമർപ്പിക്കപ്പെട്ടിട്ടുള്ള ഈ ദേവാലയം  17 ആം നൂറ്റാണ്ടിൽ ബറോക്ക്‌  ശൈലിയിൽ പണികഴിപ്പിക്കപ്പെട്ടിട്ടുള്ളതാണ് .
ഐറിഷ് തീർത്ഥാടകനായിരുന്ന വിശുദ്ധ കൊളോമൻ  AD 1012 ലെ സമ്മറിൽ തന്റെ വിശുദ്ധനാട് സന്ദർശന യാത്രയ്ക്കിടയിൽ ഈ ദേവാലയം സ്ഥിതി ചെയ്യുന്ന സ്ഥലത്തു  വിശ്രമിച്ചിട്ടുണ്ട്‌   എന്നാണു പറയപ്പെടുന്നത് . 
ഇപ്പോൾ ഉള്ള ദേവാലയത്തിന്റെ സ്ഥാനത്തു ആദ്യമായി ഒന്നു പണിയപ്പെട്ടത്  പതിനഞ്ചാം നൂറ്റാണ്ടിൽ ആണ് . 
ഈ ദേവാലയത്തിൽ ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച  മൃഗങ്ങളുടെ സംരക്ഷക വിശുദ്ധനായിക്കൂടി  അറിയപ്പെടുന്ന വിശുദ്ധ കൊലോമോന്റെ ബഹുമാനത്തിനായുള്ള കുതിര തീർത്ഥാടന സവാരി (Horse riding ) നടത്താറുണ്ട് . 
സാധാരണ ലിയോണാർഡി റിറ്റ് , ജോർജി റിറ്റ്  (റിറ്റ്  എന്നാൽ ഹോഴ്സ് റൈഡിങ് ) എന്നിങ്ങനെ രണ്ടു പ്രധാന  കുതിര തീർത്ഥാടന സവാരികളാണ് അതത്  വിശുദ്ധരുടെ ഓർമ്മ ദിവസങ്ങളിൽ പ്രധാനമായി ബവേറിയയിൽ നടത്തപ്പെടുന്നത് .

ഇവിടെയുള്ള  കൃഷിയിടങ്ങൾക്കായ്  അനുഗ്രഹം നേടാൻ  വിശുദ്ധ കൊളോമോന്റെ തിരുശേഷിപ്പ്   വണങ്ങുന്നതോടൊപ്പം യുവതികൾ തങ്ങൾക്കു  യോഗ്യരായ  വരന്മാരെ ലഭിക്കുന്നതിനായ് വിശുദ്ധ കൊളോമോന്റെ മാധ്യസ്ഥം  തേടി  പ്രാർത്ഥിക്കുന്ന പതിവും ഉണ്ട് . 

---
ഇന്ന്  എന്തായാലും ഞങ്ങൾ വാഹനം നിർത്തിയപ്പോൾ    schwangau  ദേവാലയത്തിനു പുറത്തു നൂറുകണക്കിനാളുകൾ പങ്കെടുക്കുന്ന തിരുക്കർമ്മങ്ങൾ നടക്കുകയായിരുന്നു .
പള്ളിമണികൾ  മുഴങ്ങിക്കൊണ്ടിരുന്നു .
ഒരു കുതിരയെ എങ്കിലും നിർത്തി വീഡിയോ എടുക്കാൻ പറ്റിയിരുന്നെങ്കിൽ എന്നാഗ്രഹിച്ചു നിൽക്കുമ്പോളാണ്  ഒരു കൂട്ടം കുതിരകളെ ഞങ്ങൾക്ക് വീണു കിട്ടുന്നത് .
അവയെയെല്ലാം ചുറ്റുവട്ടത്തുള്ള വില്ലേജുകളിലെ കുതിരയുള്ളയാളുകൾ വെളുപ്പിനെ എഴുന്നേറ്റ് പൂക്കളും ബവേറിയൻ പരമ്പരാഗത നിറങ്ങളും ചിഹ്നങ്ങളുമൊക്കെ വച്ച്  അലങ്കരിച്ച് എത്തിച്ചവയാണ് .
പള്ളിയിലെ പ്രാർത്ഥനകൾക്കും കുതിരകളെ ആശീർവദിക്കുന്ന ചടങ്ങുകൾക്കും ശേഷം  കുതിരയുമായി പ്രദക്ഷിണമായി നീങ്ങുന്ന കാഴ്ചയാണ്  നമ്മൾ കാണുന്നത് .
കുതിരയുമായി വന്നിരിക്കുന്നവരിൽ സ്ത്രീകളും കുട്ടികളുമുണ്ട് ..യുവാക്കളും യുവതികളുമുണ്ട് . കുതിരകളിലൊന്നിൽ  വൈദികനുമുണ്ട് ..
എല്ലാ വർഷവും വലിയ തോതിൽ നടത്തുന്ന ഒരു ചടങ്ങു ഇന്ന് ലളിതമായി നടത്തിയതാണെന്നാണ് അറിയാൻ കഴിഞ്ഞത് . ഈ ചടങ്ങോടുകൂടി ഈ ദേവാലയം മേയ് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച വരേയ്ക്കും അടഞ്ഞു കിടക്കുകയാണ് പതിവ് .

 ----------
പ്രദക്ഷിണം കഴിഞ്ഞതിനാൽ വീണ്ടും റോഡ് തുറന്നു .അതിലൂടെ ഞങ്ങൾ കൊട്ടാരം ലക്ഷ്യമാക്കി യാത്ര തുടർന്നു . ഒരു വീഡിയോയ്ക്കായി  ഒന്ന് കൂടി  നിർത്തി .
വീണ്ടും തുടർന്നു .

തിരക്കിട്ട് ഞങ്ങൾ പാർക്കിങ്ങിനായി  വാഹനം അകത്തേക്ക്  തിരിച്ചപ്പോൾ തന്നെ ഇന്നത്തെ ടിക്കറ്റുകൾ എല്ലാം തീർന്നു എന്നദ്ദേഹം പറഞ്ഞു  .
എങ്കിൽ ചുറ്റു വട്ടത്തൊക്കെ  ഒന്ന്  കറങ്ങി കാര്യങ്ങൾ ഒന്ന് വിശദമായി അന്വേഷിച്ചറിഞ്ഞശേഷം പാർക്ക് ചെയ്യാമെന്ന ചിന്തയിൽ വണ്ടിയുമായി പുറത്തേക്കു പോന്നു .

കൊട്ടാരത്തിനുള്ളിൽ പ്രവേശിക്കാൻ ടിക്കറ്റു കിട്ടാത്തതിന്റെ കാരണം കൊറോണ നിയന്ത്രണങ്ങൾ മൂലം കാണികളുടെ  എണ്ണം നിയന്ത്രിക്കാൻ വേണ്ടി ഓരോ ദിവസവും    അനുവദിക്കുന്നടിക്കറ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുന്നതാണെന്നറിഞ്ഞു .
എങ്കിലും കൊട്ടാരത്തിനുള്ളിലൊഴികെ ബാക്കി എല്ലാ സ്ഥലങ്ങളും കാണാൻ പറ്റും എന്നറിഞ്ഞതിനാൽ  വണ്ടി ഞങ്ങൾ ഒരു ദിവസത്തേക്കുള്ള പാർക്കിങ് ഫീ അടച്ചു പാർക്കിക്കിലേക്കു  കയറ്റിയിട്ടു . 

കയ്യിൽ  അത്യാവശ്യം കരുതേണ്ട സാധനങ്ങളുമായി ഞങ്ങൾ കൊട്ടാരം ലക്ഷ്യമാക്കി നടന്നു .

റോഡിൽ കൂടി നടക്കുന്നവരുടെ തിരക്ക് കൂടിയതിനാൽ കുത്തനെയുള്ള കയറ്റമാണെങ്കിലും ഞങ്ങൾ കാട്ടിലൂടെയുള്ള വഴിയേ പോകാൻ തീരുമാനിച്ചു .

--
അങ്ങനെ നടന്നു പോകുമ്പോഴാണ് ..രണ്ടു മുന്തിയ ഇനം നായ്‌ക്കളുമായി  നടന്നു അങ്ങനെ നടന്നു പോകുമ്പോഴാണ് ..രണ്ടു മുന്തിയ ഇനം നായ്‌ക്കളുമായി  നടന്നു വരുന്ന രണ്ടു പേരെ കാണുന്നത്  .

സംസാരത്തിനിടയിൽ അവർ ഏതോ ഹോസ്പിറ്റലിന്റെ മേധാവികളാണെന്നും  അവരുടെ താമസ സ്ഥലത്തു ഒരു ഇലയനക്കം പോലും  ഈ നായ്ക്കൾ ശ്രദ്ധിക്കും ..അത്ര മേൽ ജാഗ്രതയും പരിശീലനവും സിദ്ധിച്ച  cane  corso എന്ന ഇറ്റാലിയൻ ബ്രീഡിൽ പെട്ട നായ്ക്കളാണെന്നും അവർ പറഞ്ഞു  .

അടുത്ത് കൂടെ മറ്റൊരു പട്ടി പോയപ്പോഴേക്കും അവരുടെ ഗൗരവം ഞങ്ങൾ കണ്ടു .
----
വീണ്ടും നടന്ന് മുന്നോട്ട് ..
കുറെ ചെന്നപ്പോൾ നീണ്ട ഒരു ക്യൂ കാണാൻ കഴിഞ്ഞു . ഒരു മണിക്കൂർ ആയി അവിടെ നിൽക്കുന്നവരാണ് അവർ എന്നറിഞ്ഞു .
മരിയൻ Brücke - (Mary's  Bridge ) കാണാൻ നിൽക്കുന്നവരാണ് . 
അവിടെ ഇരിപ്പിടത്തിൽ ഉണ്ടായിരുന്ന ഒരു munich കാരി ഞങ്ങൾ ഇന്ത്യക്കാരാണെന്നറിഞ്ഞു ഞങ്ങളോട് സംസാരിക്കാൻ വന്നു . 
കേരളത്തിലൊക്കെ വന്നിട്ടുള്ള അവർ വലിയ സന്തോഷത്തോടെയാണ് അവരുടെ ഇന്ത്യൻ യാത്രയെക്കുറിച്ച് വിശദീകരിച്ചത് .

ഇവിടെ ക്യൂവിൽ നിൽക്കുന്ന സമയത്തു കൊട്ടാരം കണ്ടു വന്നാൽ  സമയവും ലാഭിക്കാം ..വരുമ്പോഴേക്കും തിരക്കും കുറയും എന്ന് അവർ അഭിപ്രായപ്പെട്ടു .
അങ്ങനെ ഞങ്ങൾ താഴെ  കൊട്ടാരത്തിലേക്കുള്ള റോഡിലേക്ക് നടന്നു .
-----
അവിടെ നിന്ന് ---തടാകത്തിന്റെയും ...ലുഡ്‌വിഗ്‌ രണ്ടാമന്റെ മാതാപിതാക്കളുടെ വസതിയായ Hoheschwangenau വിന്റേയും view മനോഹരമാണ് . 
അങ്ങനെ ഫോട്ടോ എടുക്കലുമായി നടക്കുമ്പോഴാണ് ........
തമിൾ വെള്ളം പോലെ സംസാരിക്കുന്ന ഒരു ജർമ്മൻകാരി യുവതിയെയും അവളുടെ സുഹൃത്തിനെയും പരിചയപ്പെടുന്നത് .

ജർമ്മനിലും ഇന്ഗ്ലിഷിലും ചോദിച്ച സംശയങ്ങൾക്ക്  യാതൊരു   ബുദ്ധിമുട്ടുമില്ലാതെ തമിഴിൽ മറുപടി പറഞ്ഞ അവർ ഞങ്ങളെ അത്ഭുതപ്പെടുത്തി ..

(വീഡിയോ പകർത്താൻ അനുവാദം ചോദിച്ചപ്പോൾ  അവളുടെ വീഡിയോ തന്നെയെടുത്തു ഫെയിസ്ബുക്കിലൊന്നും  ഇടില്ലായെങ്കിൽ കുഴപ്പമില്ല എന്ന് പറഞ്ഞു ..)
--
കൊട്ടാരത്തിന്റെ തൊട്ടടുത്ത് നിന്നുള്ള ദൃശ്യങ്ങളാണ് പിന്നീട് ഞങ്ങൾ പകർത്തിയത് .

കൊട്ടാരത്തിനകത്തേക്ക് പോകാൻ ടിക്കറ്റ് എടുക്കുന്നവർ ഇതിലെയാണ് അകത്തേക്ക് പോകേണ്ടത് .
ഒന്ന് രണ്ടു വർഷം മുൻപ് ഞാൻ അതിനകത്തു കയറി കണ്ടിട്ടുള്ളതാണ് . അന്നത്തെ ചില ദൃശ്യങ്ങൾ കമ്പ്യൂട്ടറിൽ നിന്ന് ചേർക്കുകയാണ് .
ഇപ്പോൾ ഫോട്ടോയും വീഡിയോയും അകത്തു അനുവദിക്കുന്നില്ല .
ഓരോ ഗ്രൂപ്പുകളെ ആയിട്ട് നമ്മൾക്കു കിട്ടിയിരിക്കുന്ന സമയത്തു മാത്രമേ അകത്തേക്ക് ഗൈഡിനോടൊപ്പം പ്രവേശനം അനുവദിക്കുകയുള്ളു .

1886 ൽ  ലുഡ്‌വിഗ്  രണ്ടാമന്റെ മരണശേഷം ഏഴാഴ് ച   മുതൽ   സന്ദർശകർക്കായി  തുറന്നു കൊടുത്തിരിക്കുന്നതാണ് ഈ കൊട്ടാരം .ഒരു വര്ഷം ഒന്നര മില്യണടുത്തു സന്ദർശകർ വരുന്നതിനാൽ ഇത്രയധികം സന്ദർശകരുടെ ആധിക്യം കെട്ടിടത്തിന്റെ കെട്ടുറപ്പിനെ ബാധിക്കരുതെന്ന ചിന്തയാകാം ഘട്ടം ഘട്ടമായി തുടരുന്ന ബലപ്പെടുത്തലും നവീകരണപ്രവർത്തനങ്ങളും  എണ്ണം നിയന്ത്രിച്ചുള്ള സന്ദർശകരെ കയറ്റിവിടലുമൊക്കെ .

കെട്ടിടത്തെക്കുറിച്ചല്പം പറയാം . 

ഓപ്പറയെന്ന  കലാരൂപത്തോട്   തന്റെ മനസ്സിൽ എന്തെന്നില്ലാത്ത ഒരഭിനിവേശം സൃഷ്ടിച്ച റിച്ചാർഡ് വാഗ്നർ എന്ന കലാകാരന്  ഡെഡിക്കേറ്റ് ചെയ്തുകൊണ്ട് ലുഡ്‌വിഗ്  രണ്ടാമൻ രാജാവ്  1868 ലെ സമ്മറിൽ കെട്ടിട നിർമ്മാണത്തിനായുള്ള ആദ്യ ഒരുക്കങ്ങൾ തുടങ്ങി  1880 ജനുവരി 29  നു ടോപ്പിംഗ് ഔട്ട് ceremony  നടത്തിയെങ്കിലും   അദ്ദേഹത്തിന്റെ മരണശേഷം മാത്രം അദ്ദേഹം പ്ലാൻ  ചെയ്തതിന്റെ simplified വേർഷൻ ആയിട്ടെങ്കിലും പൂർണ്ണമായും പൂർത്തിയാക്കുവാൻ സാധിക്കുകയും ചെയ്ത കൊട്ടാരമാണ്  neuschwanstein . 1884 പകുതിയോടെ അലങ്കാരപ്പണികളും ടെക്നിക്കൽ ഫിറ്റിങ്ങ്സും തീർന്നെങ്കിലും  പണി നടന്നുകൊണ്ടിരുന്ന കൊട്ടാരം മാത്രമായിട്ടായിരുന്നു  ലുഡ്‌വിഗ് അവിടെ വര്ഷങ്ങളോളം അപ്പർ ഫ്ലോറിൽ താത്കാലിക മുറിയായി താമസിച്ചപ്പോഴും ഇതിനെ കണ്ടിരുന്നത് .

തന്റെ മാതാപിതാക്കളുടെ തൊട്ടടുത്തുള്ള hohenschwangenau എന്ന  അതിമനോഹര കൊട്ടാരത്തിൽ ബാല്യകാലം ചെലവഴിച്ച ലുഡ്വിഗ് രണ്ടാമന്റെ  ഭാവനയുടെയും കലാ- ശില്പചാതുര്യ വീക്ഷണങ്ങളുടെയും  ആത്മീയകാഴ്ചപ്പാടുകളുടെയും   ആധുനിക സാങ്കേതിക വിദ്യയുടെയുമെല്ലാം  സമ്മിശ്രമായ സൃഷ്ടിവൈഭവമാണ്   ഈ കൊട്ടാരത്തിൽ നമ്മൾ കാണുന്നത് .
ഉദാഹരണത്തിന് അകത്തുള്ള ചുവർ ചിത്രങ്ങളെല്ലാം തന്നെ ഓപ്പറയിൽ നിന്നും  പ്രചോദനം ഉൾക്കൊണ്ട് മധ്യകാല ഐതിഹ്യങ്ങളും പുരാണകഥകളും ഒക്കെ അടിസ്ഥാനമാക്കി  സൃഷ്ടിക്കപ്പെട്ടിട്ടുള്ളതാണ്  .
അവയിലെ ആൾരൂപങ്ങളൊക്കെ രാജാവിന്റെ മാതൃകകളായിരുന്ന ഇഷ്ടവ്യകതികളാണ് ..അതിൽ കവികളും  കലാകാരന്മാരും രാജാക്കന്മാരുമൊക്കെയുണ്ട് .
ഒപ്പം ദൂത് വാഹക പക്ഷിയായ അരയന്നത്തിന്റെ മാതൃക  വലിയ അർത്ഥങ്ങൾ ദ്യോതിപ്പിക്കും വിധം രാജാവിന്റെ നിർമ്മിതികളിലൊക്കെ സ്ഥാനം പിടിച്ചിരുന്നു.
അതുപോലെ അദ്ദേഹത്തിന്റെ ദൈവികമായ കാഴ്ചപ്പാടുകളെയും തന്റെ  രാജത്വത്തെ സംബന്ധിക്കുന്ന വീക്ഷണവുമൊക്കെ വ്യക്തമാക്കുന്ന രീതിയിൽ ഉള്ള  നിർമ്മിതിയാണ് കൊട്ടാരത്തിനകത്തെ മുറികളിൽ സ്വീകരിച്ചിരിക്കുന്നത് .

അതുപോലെ സാങ്കേതിക വിദ്യയുടെ കാര്യത്തിലും സംവിധാനങ്ങളുടെ കാര്യത്തിലും  ഒന്ന് രണ്ടു കാര്യങ്ങൾ എടുത്തു പറയാതെ വയ്യ ..

1800 കളിൽ പോലും  hot air central heating ,എല്ലാ മുറികളിലും വെള്ളം ഒഴുകിയെത്തുന്ന സംവിധാനം , ഓട്ടോമാറ്റിക് ഫ്ളഷിങ് സൗകര്യമുള്ള ടോയ്‌ലറ്റ് ഒക്കെ യാഥാർഥ്യമാക്കിയ കെട്ടിടമാണ്  neuschwanstein കൊട്ടാരം .
ഇലക്ര്ടിക് ബെൽ , ഭൃത്യരെയും അനുയായികളെയും വിളിക്കാൻ മൂന്നാമത്തെയും നാലാമത്തെയും നിലകളിൽ ടെലിഫോൺ , ഭക്ഷണം മുകളിലേക്ക് കൊണ്ടുപോകാൻ ലിഫ്റ്റ് , ഒരു പ്രത്യേക ഭാഗത്തെ നിർമ്മാണത്തിനു   സ്റ്റീൽ ഉപയോഗിച്ചുള്ള കൺസ്ട്രക്ക്ഷൻ , വലിയ വിൻഡോ പാനുകൾ ഇവയൊക്കെ  ഈ കൊട്ടാരത്തെ   അന്നത്തെകാലത്തെ  മറ്റു കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. ഇതിന്റെ നിർമ്മാണസമയത്ത് ക്രെയിനുകൾ പ്രവർത്തിച്ചത് നീരാവി എഞ്ചിൻ ഉപയോഗിച്ചായിരുന്നു .
രാജകീയ പ്രൗഢി കാണിക്കുകയായിരുന്നില്ല ലുഡ്‌വിഗ്  രണ്ടാമനെ സംബന്ധിച്ചിടത്തോളം ഇതിന്റെ രൂപകല്പനയുടെ ലക്‌ഷ്യം മറിച്ച് middle  ages ലെ കാവ്യലോകത്തേക്കും തന്റെ തന്നെ സ്വപ്നലോകത്തേക്കും സ്വയം പിൻവാങ്ങുകയായിരുന്നു .

ഈ കൊട്ടാരത്തിനകത്തെ  ചിത്രങ്ങളെയും മറ്റും  സംബന്ധിച്ചുള്ള വിശദമായ കാര്യങ്ങൾ അടങ്ങിയ വെബ്‌സൈറ്റ് ലിങ്ക് ഡിസ്ക്രിബ്ഷനിൽ കൊടുത്തേക്കാം ..

  ശില്പ വിദ്യ , ചിത്രപ്പണികൾ , ക്രിയാത്മകത , അത്യാധുനിക സാങ്കേതിക വിദ്യ  ഇതെല്ലാം കൂടി ഒരുമിക്കുന്ന കെട്ടിടങ്ങൾ വളരെ വിരളമായിരിക്കാം . അതാണ് neueschwanstein നെ  മറ്റുള്ള കെട്ടിടങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്  .

 കോട്ട കാണുവാൻ 2  കാറ്റഗറിയിൽപ്പെട്ട ടിക്കറ്റ്സ് ഉണ്ട് .18 വയസ്സിൽ താഴെ ഉള്ളവർക്ക് ഫ്രീ ആണ് .
ഒന്ന് റെഗുലർ പ്രൈസ് ..ബുക്കിംഗ് ഫീസും കൂടി ഇതിൽ ഈടാക്കുന്നുണ്ട് ..തീയതിയും സമയവും ഗൈഡഡ് ടൂർ ന്റെ ഭാഷയും ഒക്കെ ഓൺലൈനിൽ സെലക്ട് ചെയ്ത ക്രെഡിറ്റ് കാർഡ് വഴി പണം അയക്കുമ്പോൾ മെയിലിൽ ടിക്കറ്റ് അയച്ചു കിട്ടും .
ഓരോ കോട്ടയ്ക്കും മ്യൂസിയത്തിനും പ്രത്യേകവും ഒരുമിച്ചും ടിക്കറ്റ്സ് ലഭ്യമാണ് .
രണ്ടാമത്തേത് നേരിട്ട് ടിക്കറ്റ് എടുക്കലാണ് . ഒരു യൂറോയോ മറ്റോ കുറവുണ്ട് നേരിട്ട് എടുക്കുമ്പോൾ ..ടിക്കറ്റു കിട്ടണമെങ്കിൽ  അതി രാവിലെ തന്നെ എത്തിച്ചെരേണ്ടതുണ്ട് . 9  മണിക്ക് മുൻപ് തന്നെ എത്തിയാൽ പോലും വലിയ ഒരു വെയ്റ്റിംഗ് നിരയുണ്ടാവാറുണ്ട്   

ടിക്കറ്റിൽ ടൂർ നമ്പരും  കയറേണ്ട സമയവുംരേഖപ്പെടുത്തിയിരിക്കും .അത് കൊട്ടാരത്തിന്റെ കവാടത്തിൽ പ്രദർശിപ്പിക്കും .  അതനുസരിച്ചു അകത്തേക്ക് കയറിയാൽ മതി .
--
തുടർന്നങ്ങോട്ട്  മരിയൻ ബ്രൂക്‌കെയുടെ അടിവശത്തേക്ക് പോകാനായി ഞങ്ങൾ സ്റ്റെപ്പുകളിറങ്ങി .
കുറെയേറെ സ്റ്റെപ്പുകളുണ്ടായിരുന്നു അവിടേയ്ക്ക് .

അവിടെയിരുന്ന് കയ്യിൽ കരുതിയുന്ന ഞങ്ങളുടെ ചോറും കറിയും അകത്താക്കി .
ഉച്ചഭക്ഷണം ആയിരുന്നെങ്കിലും  ഞങ്ങൾ അത് കഴിച്ചപ്പോഴേക്കുംനാലുമണി കഴിഞ്ഞിരുന്നു .

--അവിടുന്ന് മുകളിലേക്കുള്ള  ഒന്ന് രണ്ടു നല്ല ദൃശ്യങ്ങൾ പകർത്തിയ ശേഷം ഞങ്ങൾ നേരെ മരിയൻ ബ്രൂക്‌കെയിലേക്കു നടന്നു .

നേരം വൈകിയതിനാൽ ആളുകൾ വളരെ കുറവായിരുന്നു .
അതുകൊണ്ടു തന്നെ ഞങ്ങൾക്ക്  ഇഷ്ടം പോലെ ഫോട്ടോയും  വീഡിയോയും എടുക്കാൻ പറ്റി .

ആരും ഇഷ്ടപ്പെടുന്ന ആ കാഴ്ച അത് ഞങ്ങളെ ഓരോരുത്തരെയും ആനന്ദപുളകിതരാക്കി .
കോട്ടക്കകത്തു കയറാൻ ടിക്കറ്റ് കിട്ടിയില്ലെങ്കിലും  മരിയൻ പാലത്തിൽ നിന്നുള്ള വ്യൂ കണ്ടതിനാൽ എല്ലാവരും സംതൃപ്തരായിരുന്നു  .

മരിയൻ പാലത്തിൽ നിന്നും ഞങ്ങൾ മടങ്ങിയപ്പോൾ നന്നായി ഇരുട്ടി തുടങ്ങിയിരുന്നു . പിന്നെ സാവധാനം മലയിറങ്ങി ..കൊട്ടാരത്തിന്റെ രാത്രി ദൃശ്യങ്ങൾ ഒരിക്കൽ കൂടി പകർത്തിക്കൊണ്ട് ഞങ്ങൾ കാർ പാർക്കു ചെയ്യുന്നിടത്തേക്കു നടന്നു .


---
 ഒരു രാജാവ് തന്റെ ഏകാന്തതയിലേക്ക്  ഊളിയിടാൻ  പണി കഴിപ്പിച്ച  ഒരു സ്വപ്നതുല്യമായ കൊട്ടാരം ഇന്ന് അനേകർ കണ്ടു പോകുന്ന ഒരു ലോക പ്രശസ്ത കാഴ്ചയായി മാറുന്നു .ചില ലോക സൗന്ദര്യങ്ങൾക്കു  പിന്നിൽ ചില ജീവിതങ്ങളുടെ അഴിയപ്പെടലുകളുടെ കഥയുണ്ട് .
ലുഡ്‌വിഗ് രണ്ടാമന്റെ ജീവിതത്തെയും നിർമ്മാണ വിസ്മയം പുലർത്തുന്ന  കൊട്ടാരത്തെയും പരിചയപ്പെടുത്തിയ sights insights ന്റെ ഈ എപ്പിസോഡ്  https://youtu.be/yNoWChCfZ3A ഇവിടെ പൂർണ്ണമാകുന്നു .
മറ്റൊരു വീഡിയോയുമായി എത്തും വരെ ..സൈനിങ്‌ ഓഫ് ..മിഖാസ് കൂട്ടുങ്കൽ